Friday, October 23, 2009

ചരിത്രസത്യം

ഒരു സന്തോഷവാര്‍ത്ത എനിക്ക് നിങ്ങളെ അറിയിക്കുവാനുണ്ട്. എന്താണത് ? ഞാന്‍ പെണ്ണ് കെട്ടാന്‍ തീരുമാനിച്ചിരിക്കുന്നു എന്നതാണ് ആ സന്തോഷവര്‍ത്തമാനം. ഇതെങ്ങനെ ഒരു സന്തോഷം തരുന്ന വാര്‍ത്തയാകും എന്ന് ചോദിക്കുന്നവരുണ്ടാകും. പക്ഷെ അസൂയാലുക്കളുടെ പരദൂഷണങ്ങള്‍ക്ക് ഞാന്‍ മറുപടി പറയാറില്ല.

നമുക്കു വിഷയത്തിലേക്ക് വരാം. മേല്‍പ്പറഞ്ഞ തീരുമാനം അത് ഞാന്‍ ആദ്യമായി എടുത്ത ഒന്നല്ല. ഇരുപത്തിയൊന്ന് വയസ്സ് തികഞ്ഞ അന്ന് മുതല്‍ കാലാകാലങ്ങളായി ഞാന്‍ എടുത്തു പോരുന്ന ഒരു തീരുമാനമാണത്. ഇന്നലെ വീണ്ടും ഒരിക്കല്‍ കൂടി എടുത്തു എന്ന് മാത്രം.

എന്തുകൊണ്ടാണ് ഞാനീ തീരുമാനം കൂടെകൂടെ എടുക്കുന്നത് എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. പെണ്ണ് കെട്ടാതെ അല്ലെങ്കില്‍ കിട്ടാതെ ഇപ്പോഴും ഒരു ക്രോണിക്‌ ബാച്ചിലര്‍ ആയി തുടരുന്നതിനാല്‍ ആ തീരുമാനം വീണ്ടും വീണ്ടും എടുക്കുവാന്‍ നിര്ബന്ധിതനായി തീരുന്നു എന്നതാണ് പരമാര്‍ത്ഥം.

അപ്പോള്‍ അവിടെ ഉദിക്കുന്ന ഒരു ചോദ്യം എന്തുകൊണ്ടാണ് എനിക്ക് പെണ്ണ് കിട്ടാത്തത് എന്നതാണ്. ആരും പെണ്ണ് തരില്ലാത്രേ ! വിവാഹപ്രായമെത്തിയ നമ്മുടെ നാട്ടിലെ എല്ലാ കന്യകമാരുടെയും അവരുടെ അപ്പന്മാരുടെയും ചരിത്രപരമായ മണ്ടത്തരമായേ എനിക്കതിനെ കാണുവാന്‍ കഴിയൂ.. അല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് പുരോഗമന ചിന്താഗതിക്കാരനും സ്നേഹമുള്ളവനും വിശാലമനസ്ക്കനും സര്‍വ്വോപരി ഒരു കഥാകാരനുമായ എനിക്ക് ഇ ഗതി വന്നത്? തീര്ച്ചയായും ഇവിടുത്തെ ചരിത്രകാരന്മാര്‍ ഭാവിയില്‍ പഠനവിഷയമാക്കേണ്ട ഒന്നാണത്.

എനിക്ക് എന്തെങ്കിലും സാരമായ തകരാറുണ്ടാകും അതിനാലാണിങ്ങനെയൊക്കെ സംഭവിക്കുന്നത് എന്ന് ഒരു പക്ഷെ നിങ്ങള്‍ സന്ദേഹിച്ചേക്കാം. കോട്ടയം കുഞ്ഞച്ചനാണെ, ആട് തോമായാണെ സത്യം എനിക്ക് ഒരു കുഴപ്പവുമില്ല. പെര്‍ഫെക്ടിലീ ഓള്‍ റൈറ്റ്. പൂര്‍ണ്ണ ആരോഗ്യവാനായ വൈകല്യങ്ങളൊന്നുമില്ലാത്ത ജന്മനാതന്നെ സല്‍സ്വഭാവി ആയ ഒരു പാവം ചെറുപ്പക്കാരന്‍.

വയസ്സ് വെറും ഇരുപത്തിയേഴ്. അത്യാവശ്യം തരക്കേടില്ലാത്ത ഉദ്യോഗം. വല്ലപ്പോഴും ഒരു ബിയറടിക്കും, അതും ബാറില്‍ വച്ചു മാത്രം. മറ്റ് കുടിയന്മാരെപോലെ അല്ല, കുടിച്ചു കഴിഞ്ഞാല്‍ വാള് വെക്കാനറിയില്ല. മെലിഞ്ഞിരിക്കുന്നതിനാല്‍ ആരോടും തല്ലു കൂടാന്‍ പോകുമെന്നോ തല്ലു കിട്ടുമെന്നോ പേടിക്കേണ്ട ആവശ്യമില്ല. എന്റെ കടും ചുവപ്പാര്‍ന്ന കണ്ണുകള്‍ ശരീരത്തില് ആവശ്യത്തിനു രക്തമുണ്ടെന്നതിനു തെളിവാകുന്നു. അതിനാല്‍ തന്നെ, കണ്ണില്‍ ചോരയില്ലാത്തവന്‍ എന്ന് എന്നെ ഇതുവരെ ആരും വിളിച്ചിട്ടില്ല. മീരയേയും അഞ്ജലിയേയും ഒക്കെ സ്നേഹിക്കുക വഴി സ്നേഹിക്കാനറിയാവുന്ന ഒരു ഹൃദയമാണെനിക്കുള്ളത് എന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞിട്ടുണ്ടല്ലോ.

ഇത്രയൊക്കെ നല്ലവനായിട്ടും, എന്റെ വന്‍ ഡിമാന്ഡുകള്‍ കാരണമാകാം എനിക്ക് പെണ്ണ് കിട്ടാത്തതെന്നു നിങ്ങള്‍ക്ക് സോഭാവികമായി തോന്നിയേക്കാം. എന്നാല്‍ തോന്നല്‍ പൂര്ണ്ണമായും വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. എനിക്ക് പ്രധാനപ്പെട്ട ഒരൊറ്റ ഡിമാണ്ട് മാത്രമേ ഉള്ളൂ. ബിരിയാണിക്ക് അച്ചാര്‍ എന്ന പോലെ മറ്റു ചില ചെറിയ നിബന്ധനകള്‍ മാത്രമാണ് പിന്നുള്ളത്.

പെണ്കുട്ടി ഒരു സുന്ദരിക്കൊച്ചായിരിക്കണം എന്നതാണ് ഈയുള്ളവന്‍ എളിമയോടെ മുന്നോട്ടു വെക്കുന്ന ഏക നിബന്ധന. അവളെ കാണുമ്പോള്‍ എനിക്ക് കഥയെഴുതുവാന്‍ തോന്നണം. അത്രേയുള്ളൂ. അവള്‍ക്കും അങ്ങനെ എന്തെങ്കിലുമൊക്കെ ആഗ്രഹങ്ങളുണ്ടാകില്ലേ എന്ന് ചോദിച്ച കൃമികളും പാഷാണങ്ങളും തെല്ലും മറുപടി അര്‍ഹിക്കുന്നില്ല. ജാതി പ്രശ്നമല്ല, ജാതകം പ്രശ്നമല്ല. സ്ത്രീധനം നയാപൈസ വേണ്ട. പെണ്ണിന്റെ കുലമഹിമ പ്രശ്നമല്ല. ജോലി വേണമെന്നില്ല.

എത്ര നിസ്സാരമാണ് എന്റെ ആഗ്രഹമെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ. എന്നിട്ടും എന്താണ് എനിക്ക് ആരും പെണ്ണിനെ കെട്ടിച്ചു തരാത്തത്. ? അമേരിക്കയുടെ ബൂര്‍ഷ്വാ നയങ്ങളും ചൈനയിലെ കമ്മൂണിസ്റ്റാധിപത്യവുമാണ് എന്റെ ഈ അവസ്ഥയുടെ പ്രധാനകാരണങ്ങളെന്ന് എന്റെ കൂട്ടുകാരിലൊരാള്‍ ഈയിടെ കണ്ടെത്തുകയുണ്ടായി. മറ്റൊരു സുഹൃത്ത് അഭിപ്രായപ്പെട്ടത് അറബിക്കടലില്‍ ഉണ്ടായ എന്തോ ഒരു സാധാനം ദിശമാറി ബംഗാള്‍ ഉള്‍ക്കടലിനെ ലകഷ്യമാക്കി നീങ്ങിയതാണ്‌ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നാണ്. അത്തരമൊരു സാഹചര്യത്തിലാണ് ഒരു സ്വയം വിലയിരുത്തലിനു ഞാന്‍ തയ്യാറായത്.

സ്ത്രീധനം വേണ്ട എന്ന് ഞാന്‍ പറഞ്ഞത് നല്ല കാര്യമാണെങ്കിലും ഒരു പക്ഷെ ഞാന്‍ ഒരുപാട് സ്വര്‍ണവും സ്വത്തിന്റെ ഓഹരിയുമൊക്കെ പ്രതീക്ഷിക്കുന്നത് കൊണ്ടാകാം കല്യാണം നടക്കാത്തതെന്നു നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ അങ്ങനെയല്ല. എനിക്ക് സ്വത്തിന്റെ ഓഹരിയോ സ്വര്‍ണ്ണമോ വേണ്ടേ വേണ്ട. കല്യാണ സമയത്തോ അതിന് ശേഷമോ പത്തു പവനില്‍ കൂടുതല്‍ സ്വര്ണ്ണാഭരണങ്ങള്‍ അവള്‍ക്കുണ്ടാകാനെ പാടില്ല. അങ്ങനെ സാധാരണക്കാരില്‍ സാധാരണക്കാരി ആയിട്ട് വേണം അവളെന്റെ ജീവിതത്തില്‍ കടന്ന് വരേണ്ടത്.

ഇനി ഒരുപാട് സ്വര്‍ണവും ഓഹരിയുമൊക്കെ ആയി മാത്രമേ എന്റൊപ്പം വരികയുള്ളൂ എന്നവള്‍ ശഠിച്ചാല്‍ അതിനും ഞാന്‍ പോംവഴി കണ്ടിട്ടുണ്ട്. കിട്ടുന്ന സ്വര്ണ്ണത്തില്‍ പാതിയും ഓഹരികള്‍ വിറ്റു കിട്ടുന്ന കാശില്‍ പാതിയും ഏതെങ്കിലും പാവപ്പെട്ട വീടുകളിലെ പെണ്‍കുട്ടികളുടെ മംഗല്യത്തിനു വേണ്ടി ചിലവാക്കിയാല്‍ മതി.

എന്നാല്‍ ഞാനീ കാര്യങ്ങളൊക്കെ പെണ്ണിന്റെ വീട്ടുകാരോട് പറഞ്ഞു കഴിയുമ്പോള്‍, അവര്‍ പരസ്പരം നോക്കുകയും എന്തൊക്കെയോ കുശുകുശുക്കുകയും പിന്നീട് അറിയിക്കാമെന്ന് പറഞ്ഞു പോകുകയും ചെയ്യുന്നു. അങ്ങനെ പോകുന്നവരാരും മടങ്ങി വരുന്നില്ല. ലവന്‍ ഒരു അരക്കിറുക്കനാണെന്നു അവര്‍ പറയുന്നുണ്ടോ ആവോ ? നിങ്ങള്‍ പറയൂ, ഒരു പുരോഗമന ചിന്താഗതിക്കാരനായിപ്പോതാണോ ഞാന്‍ ചെയ്ത തെറ്റ്.?


പെണ്ണ് കാണല്‍ ചടങ്ങില്‍ വച്ച് പെണ്ണിനോട് ചോദിക്കുന്ന ചോദ്യങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്നും ഈ ഒരവസരത്തില്‍ നമ്മളൊന്ന് പരിശോധിക്കേണ്ടതാണ്. വിശദമായ ഒരു പഠനത്തിനുശേഷം ഞാന്‍ എഴുതി തയ്യാറാക്കിയ ആ ചോദ്യാവലി താഴെ കൊടുക്കുന്നു.


1. പഴങ്കഞ്ഞി കുടിക്കാറുണ്ടോ? ഇല്ലെങ്കില്‍ കുടിച്ച് ശീലിക്കണം.
2. ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലിക്കാറുണ്ടോ ?
3. പത്താം ക്ലാസ്സില്‍ കണക്കിന് കിട്ടിയ മാര്‍ക്കിന്റെ ശതമാനാം ?
4. അപ്പൂപ്പനോടോ അമ്മൂമ്മയോടോ കുട്ടിക്ക് കൂടുതല്‍ ഇഷ്ടം ?
5. എനിക്ക് എന്തങ്കിലും കുഴപ്പം ഉള്ളതായി കുട്ടിക്ക് തോന്നുന്നുണ്ടോ ?


എന്റെ
എല്ലാവിധ നിബന്ധനകളും അംഗീകരിച്ചുകൊണ്ട് കല്യാണം നടത്താന്‍ തയ്യാറായി ചില സുന്ദരികളും അവരുടെ വീട്ടുകാരും മുന്നോട്ടു വന്നിരുന്നു എന്നതും കൂട്ടത്തില്‍ എടുത്ത് പറയണമല്ലോ. എന്നിട്ടെന്തു പറ്റി ? കല്യാണം നടന്നില്ലേ എന്ന് നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം. ഇല്ല, എന്നിട്ടും നടന്നില്ല.

എന്ത് കൊണ്ട് നടന്നില്ല ?

ആലോചന വളരെയധികം മുറുകി ഇപ്പോള്‍ കല്യാണം, നടക്കും എന്ന അവസ്ഥ എത്തുമ്പോള്‍ ഞാന്‍ പെണ്ണിനെ വിളിച്ചു സ്വകാര്യമായി ഒരു കാര്യം പറയും. എന്ത് കാര്യം ?

എനിക്ക് സ്വന്തമായി ഒരു ബ്ലോഗ്‌ ഉണ്ട്. കുട്ടി അതൊന്നു വായിക്കണം.
ബ്ലോഗോ??
അതെ ബ്ലോഗ്‌.
ബ്ലോഗ്‌ അഡ്രസ്‌?
ഇലച്ചാര്‍ത്തുകള്‍ ഡോട്ട് ബ്ലോഗ്സ്പോട്ട്.കോം

എന്റെ ബ്ലോഗ്‌ വായിച്ച് അവള്‍ പോയവഴിയില്‍ ഒരു വൈറസ്‌ പോലും കയറിയിട്ടില്ല എന്നത് ചരിത്രസത്യം.

Thursday, September 24, 2009

ഭാവിയിലെ ഒരു സേവനം

"താങ്കള്‍ ഇപ്പോള്‍ ഡയല്‍ ചെയ്ത നമ്പറിന്റെ ഉടമ മരിച്ചു പോയി. ദയവു ചെയ്ത് അയാളുടെ നരകത്തിലെ പുതിയ നമ്പരിലേക്ക് വിളിക്കുക."

എന്തെല്ലാം സേവനങ്ങളാണോ ഈ മൊബൈല്‍ കമ്പനിക്കാര്‍ നല്കുന്നത്.
'നീ എവിടെ പോയാലും നിന്നോടൊപ്പം ഉണ്ടാകും' എന്ന അവരുടെ പരസ്യ വാചകം ഓര്‍മ്മ വന്നു.
ഇനി എങ്ങനെ ആണോ ആവോ അയാളുടെ, നരകത്തിലെ പുതിയ നമ്പര്‍ കണ്ടെത്തുന്നത്...?

വീണ്ടും അതെ നമ്പര്‍ ഡയല്‍ ചെയ്തു. കിളി നാദത്തില്‍ പഴയ സന്ദേശം വീണ്ടുമെത്തി. പിന്നെയും കാതോര്‍ത്തു.

"നിങ്ങള്‍ വിളിച്ചയാളുടെ പുതിയ നമ്പര്‍ അറിയുന്നതിന് ഒന്ന് എന്ന ബട്ടന്‍ അമര്‍ത്തുക. സബ്സ്ക്രിപ്ഷന്‍ ചാര്‍ജ് മുപ്പതു ഡോളര്‍ മാത്രം. താങ്കളുടെ മരണശേഷം നിങ്ങളുടെ നമ്പരില്‍ ഈ സേവനം ലഭ്യമാക്കുന്നതിനും ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനുമായി രണ്ട് എന്ന ബട്ടന്‍ അമര്‍ത്തുക. ഭൂമിയിലെ ഞങ്ങളുടെ പ്രതിനിധിയുമായി സംസാരിക്കുന്നതിനു......"

അക്ഷമയോടെ അയാള്‍ രണ്ട് എന്നമര്‍ത്തി.

"ഈ സേവനം താങ്കള്‍ക്കു തികച്ചും സൌജന്യമാണ്. ഈ പദ്ധതിയുടെ ഉപഭോക്താവാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. മരണശേഷം നിങ്ങളുടെ പുതിയ നമ്പരില്‍ നിന്നും ഇനി പറയുന്ന ഫോര്‍മാറ്റില്‍ എസ്.എം.എസ് അയക്കുക. ഡി.എസ്.എസ്. സ്പേസ് നിങ്ങളുടെ പേരു സ്പേസ് പഴയ നമ്പര്‍. സ്വര്‍ഗത്തില്‍ നിന്നും എസ്.എം. എസ്. അയക്കേണ്ട നമ്പര്‍ പൂജ്യം പൂജ്യം രണ്ടു പൂജ്യം. നരകത്തില്‍ നിന്നുള്ളവര്‍ പൂജ്യം പൂജ്യം മൂന്നു പൂജ്യം എണ്ണ നംബറിലേക്കാണയക്കേണ്ടത്. മറ്റു സ്ഥലങ്ങളില്‍ നിന്നും...."

എല്ലാം മനസ്സിലായി എന്ന ഭാവത്തില്‍ അയാള്‍ ഫോണ്‍ ഡിസ്കണക്ട് ചെയ്ത് ടെലിഫോണ്‍ ഡയറക്ടറിയിലെ അടുത്ത നമ്പരിലേക്ക് കണ്ണോടിച്ചു.

Thursday, September 10, 2009

പൂക്കാത്ത നീലക്കുറിഞ്ഞികള്‍

ഒന്‍പതു വര്‍ഷങ്ങളുടെ നീണ്ട ഇടവേളക്കുശേഷം എന്റെ വിരല്‍ത്തുമ്പുകളില്‍ വീണ്ടും പേന ചലിക്കുകയാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ എഴുതാന്‍ മറന്നുപോയ വിരലുകള്‍ ഇപ്പോഴും അക്ഷരങ്ങളെ സ്നേഹിക്കുന്നുണ്ടോയെന്നറിയില്ല. അത് പറയേണ്ടത് നിങ്ങളാണ്...

വീണ്ടുമൊരു തുടക്കത്തിനായി, എന്നില്‍ പുതുമഴയുടെ ഗന്ധം കോരിയിട്ട്, സ്വപ്നങ്ങളുടെ അഭ്രപാളികളിലേക്കിറക്കിവിട്ട പെണ്‍കുട്ടിക്ക് ഒരിക്കല്‍ കൂടി നന്ദി. കമിഴ്ന്നു വീണു കിടന്നു കരഞ്ഞപ്പോള്‍, കൈ പിടിച്ചുയര്‍ത്തി പ്രതീക്ഷയുടെ കൂട്ടിലടച്ചതിനും നന്ദി.

ഇന്നു മാറ്റങ്ങള്‍ ഒരുപാടാണ്‌. ശുണ്ഠിയോടൊപ്പം മൂക്കിന് മുകളില്‍ ഒരു കണ്ണട കൂടി സ്ഥാനം പിടിച്ചിരിക്കുന്നു. തെണ്ടി തിരിഞ്ഞിരുന്നവന്‍ എന്ന ലേബലില്‍ നിന്നും ഉദ്യോഗത്തിന്റെ അഹങ്കാരത്തിലെക്കൊരു യാത്ര. എങ്കിലും എവിടെയോ പെയ്യുന്ന മഴയെ പ്രണയിക്കുന്ന ആ സ്വഭാവം മാത്രം തെല്ലും മാറ്റമില്ലാതെ തുടരുന്നു.

മൂന്നര വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു ബന്ധു വീട്ടില്‍ വച്ചാണ് മറ്റൊരു ബന്ധുവായ അവളുടെ അമ്മയെ ഞാന്‍ പരിചയപ്പെടുന്നത്‌. അപ്പോഴേക്കും നാല് പേരോട് പറയാന്‍ കഴിയുന്ന ഒരു ജോലി എങ്ങനയോ സ്വന്തമായി കഴിഞ്ഞിട്ടുണ്ടായിരുന്നു..."കമ്പ്യൂട്ടര്‍ എഞ്ജിനീയര്‍".
അതുകൊണ്ട് കൂടിയാകാം ചിറ്റ അന്നവളെക്കുറിച്ച് പറഞ്ഞത്.
"ഒരു മോളും മോനും. മോള്‍ കമ്പ്യൂട്ടര്‍ പഠിക്കുന്നു. ഇപ്പോള്‍ പ്രൊജക്റ്റ്‌ വര്‍ക്ക് ചെയ്യാനായി ബാഗ്ലൂരുണ്ട്. "

അനിയത്തി പറഞ്ഞു അവളുടെ പേര് അറിയാമായിരുന്നെങ്കിലും അറിയില്ല എന്ന് ഭാവിച്ചു.
"ഓഹോ.. അത് ശരി. എന്താ അവളുടെ പേര്..?"
"നീലിമ"
നിലാവിന്റെ നീലിമയോ അതോ പകലിനു സ്വന്തമായ ആകാശനീലിമയോ..?
എന്തായാലും രണ്ടും മനോഹരങ്ങള്‍ തന്നെ. ഒപ്പം നീയും അങ്ങനെ ആയിരിക്കട്ടെ..

"ഞാനും അവിടെ തന്നെ അല്ലെ.. അവള്‍ക്ക് മൊബൈല്‍ ഉണ്ടോ..? ഇടയ്ക്ക് വിളിക്കാം."
"ഉണ്ട് തരാം.."
അങ്ങനെയാണ് നീലിമയുടെ നമ്പര്‍ കിട്ടിയത്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മൊബൈലില്‍ ഒരു സന്ദേശം അയച്ചു.

"ഹലോ.. നീലിമയല്ലേ..."
ഒരു സൗഹൃദം പിറവിയെടുക്കുകയായിരുന്നു. വല്ലപ്പോഴും മാത്രം ഇതള്‍ വിരിയുന്ന ചില സന്ദേശങ്ങള്‍, അങ്ങോട്ടും ഇങ്ങോട്ടും.. ആണ്ടിണോ സംക്രാന്തിക്കോ മറ്റോ മാത്രം ഒരു വിളി. എങ്കിലും ആര്‍ക്കും വേണ്ടാതെ വരണ്ടു കിടന്നിരുന്ന മനസ്സിന്റെ ഏതോ ചില്ലകളില്‍ ആ ശബ്ദം സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു. അവളുടെ സ്വരത്തില്‍ എല്ലായ്പ്പോഴും ഉത്സാഹത്തിന്റെയും ഉണര്‍വിന്റെയും ഒരു നേര്‍ത്ത സംഗീതമുണ്ടായിരുന്നു. കൊച്ചു കുട്ടികളുടെ സ്വരം പോലെ.

കമ്പ്യൂട്ടറും പ്രോഗ്രാമ്മിങ്ങും ഒന്നും തനിക്ക് പറ്റിയ മേഖലയല്ലെന്ന് ഒരിക്കല്‍ നീലിമ പറഞ്ഞിരുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം പ്രൊജക്റ്റ്‌ വര്‍ക്ക് കഴിഞ്ഞു അവള്‍ നാട്ടില്‍ തിരിച്ചെത്തി. നാട്ടില്‍ ഒരു ഓഫീസില്‍ ജോലി കിട്ടിയെന്നും പോകാന്‍ ആഗ്രഹിക്കുന്നു എന്നും എപ്പോഴോ വിളിച്ചപ്പോള്‍ അവള്‍ അറിയിച്ചു.

"പഠിച്ച ഫീല്‍ഡ് അല്ല. എങ്കിലും പോണം"

എത്രയൊക്കെ ആണെങ്കിലും പല്ലിമുതല്‍ പാറ്റ വരെ സര്‍വ്വ ജീവജാലങ്ങളെയും പേടിയുള്ള ലോല ഹൃദയയായ നീലിമയെ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു.. അടുത്ത തവണ നാട്ടില്‍ വന്നപ്പോള്‍ മനപ്പൂര്‍വ്വം അവളുടെ ഓഫീസില്‍ ചെന്നൂ. കണ്ടു...ആദ്യമായി.

"ഞാന്‍ ചുമ്മാ ഇതിലെ പോയപ്പോള്‍ കണ്ടിട്ട് പോയേക്കാമെന്ന് കരുതി . അത്രേയുള്ളൂ..."

കറുത്ത നിറമുള്ള ചുരിദാറില്‍ വെളുത്തു മെലിഞ്ഞിരുന്ന ആ പെണ്‍കുട്ടിക്ക് ഇന്നു കാണുന്ന അത്രയും സൗന്ദര്യം അന്നുണ്ടായിരുന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല.

പിന്നെ കാത്തിരിക്കുകയായി; ഓണത്തിനായി, ക്രിസ്മസ്സിനായി, പുതുവല്സരതിനായി. നീലിമയെ ഒന്നു വിളിക്കാന്‍...ആസംസകൊടുക്കാനെന്ന പേരില്‍ ഒന്നു മിണ്ടാന്‍... സ്വന്തത്തിലുള്ള കൊച്ചല്ലേ എപ്പോഴും വിളിക്കാനും ചുമ്മാ കേറിയങ്ങ് പ്രണയിക്കുവാനും പുറകെ നടക്കുവാനും ഒക്കെ പറ്റില്ലല്ലോ.

ഒരു തവണ വിളിച്ചപ്പോള്‍ അവള്‍ പറഞ്ഞു.
"ഞങ്ങള്‍ ചേട്ടന്റെ കാര്യം ഇന്നും കൂടി പറഞ്ഞതേയുള്ളൂ.."
"എന്ത് പറഞ്ഞു..?"
"ചെറുപ്പത്തില്‍ ഭയങ്കര വഴക്കാളിയും മഹാവില്ലനും ഒക്കെയായിരുന്ന കഥ. പക്ഷെ ഇപ്പോള്‍ വളര നല്ല കൊച്ചനാണെന്ന്. നല്ല സ്വഭാവം.."

മഹാഭാഗ്യം.. എന്റേത് വളരെ നല്ല സ്വഭാവമാണെന്ന് അവള്‍ കരുതുന്നു; കൂടെ വീട്ടുകാരും..
എനിക്ക് പോലും പിടിക്കാത്ത എന്റെ വൃത്തികെട്ട സ്വഭാവങ്ങളുടെ സവിശേഷതകള്‍ ചിലര്‍ക്കെങ്കിലും അറിയാമെന്നെനിക്കറിയാം. അവരാരും അത് പറഞ്ഞു പരത്തി അവളുടെ ചെവിയില്‍ എത്തിച്ചു കൊടുക്കല്ലേ ന്റെ തമ്പുരാനേ.. അവര്‍ക്കറിയില്ലല്ലോ ഞാന്‍ അവളെ ഇഷ്ടപ്പെടുന്നു എന്നും പ്രണയത്തിന്റെ മാന്ത്രികകൈകളാല്‍ എന്നെ നന്നാക്കാനായി ദൈവമായ വീനസ്‌ അയച്ചതാകാം അവളെയെന്നും.

എന്തായാലും സൂക്ഷിക്കണം. മാന്യമഹാബന്ധുമിത്രാദികള്‍ക്കിടയില് എന്നെക്കുറിച്ചു കുറച്ചു കൂടി നല്ല അഭിപ്രായമുണ്ടാക്കണം.

എനിക്കവളോടുള്ളത് വെറുമൊരു ഇഷ്ടം മാത്രമാണ്. അതൊരു പ്രണയമല്ല; കാരണം ഞാന്‍ അവളെ ഓര്‍ത്തു മനക്കോട്ട കെട്ടാറില്ല. പക്ഷെ ഇഷ്ടം കൂടാതെ എന്തോ ഒന്നു അതിലുണ്ട്. അതെന്താന്നെന്നെനിക്കറിയില്ല. കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. നടക്കുമോയെന്നറിയില്ല. എങ്കിലും പറയട്ടെ എന്റെ ഇഷ്ടം സത്യമാണ്. ആത്മാര്‍ഥവും. ചില കുബുദ്ധികള്‍ പലതും പറഞ്ഞെന്നു വരും.

ആയിടക്കാണ് എന്റെ അനിയത്തിയുടെ കല്യാണക്കാര്യം തീരുമാനമായത്. ആദ്യമായി നീലിമയുടെ വീട്ടില്‍ പോകാന്‍ കിട്ടിയ ഒരവസരമായ്‌ ഞാന്‍ അതിനെ കണ്ടു. അവള്‍ ഓഫീസില്‍ നിന്നും തിരിച്ചു വീട്ടില്‍ വരുന്ന സമയം നോക്കി, അമ്മയെയും കൂട്ടി കല്യാണം വിളിക്കാനായി ഞാന്‍ അവിടെ ചെന്നു. ഞങ്ങളുടെ രണ്ടാമത്തെ കൂടിക്കാഴ്ച അങ്ങനെയങ്ങ് കടന്നു പോയി, അധികം നീണ്ടു നില്ക്കാതെ. നീലിമ കൂടുതല്‍ സുന്ദരിയായിരിക്കുന്നു... ചക്രവാളസീമയില്‍ ഓടിഒളിക്കാന്‍ വെമ്പുന്ന സൂര്യന്റെ സ്വര്ണ്ണരശ്മികളേറ്റു വിളങ്ങുന്ന നെല്‍കതിര്‍ പോലെ.

തൊട്ടടുത്ത ദിവസം നടന്ന മറ്റൊരു കല്യാണത്തിലും ഞങ്ങള്‍ രണ്ടു പേരും പങ്കെടുത്തിരുന്നു. അന്നേദിവസം രാവിലെ ആ കല്യാണ വീട്ടില്‍ വച്ചു അവളുടെ അടുത്തിരുന്നാണ് കാപ്പി കുടിച്ചത്. അപ്പം ഒന്നേ കഴിച്ചുള്ളൂ എന്കിലെന്താ വയര്‍ നിറഞ്ഞിരുന്നു. കാരണം അവളില്ലേ തൊട്ടടുത്ത്‌...വളരെ അടുത്ത്..

പിന്നീട് എന്റെ അനിയത്തിയുടെ കല്യാണത്തിനും നീലിമ വന്നതോട് കൂടി ഞങ്ങള്‍ തമ്മിലുള്ള നല്ല സൗഹൃദം ഒന്നു കൂടി ബലപ്പെട്ടു എന്ന് എനിക്ക് തോന്നി.

പുത്തരിചോറില്‍ കല്ല്‌ കടിക്കുന്നമാതിരിയുള്ള രണ്ടു പ്രശ്നങ്ങള്‍ ഞങ്ങള്‍ രണ്ടു പേരുടേയും കുടുംബത്തിനെ ചൂഴ്ന്നു നില നിന്നിരുന്നു. രണ്ടിടത്തും, നാഥന്മാരായിരിക്കേണ്ട പിതാക്കന്മാരായിരുന്നു പ്രേശ്നക്കാര്‍. മദ്യപാനത്തിന്റെ അനന്തരഫലങ്ങള്‍ വഴക്കിന്റെ മാലപ്പടക്കങ്ങള്‍ പൊട്ടിക്കുക പതിവായിരുന്നു. ഏറ്റവും കൂടുതല്‍ സഹിച്ചത് ഞങ്ങളുടെ അമ്മമാരാണ്. അത്തരമൊരു സാഹചര്യത്തില്‍ എന്റെ അനിയത്തിയുടെ കല്യാണതിനുണ്ടായ ബുദ്ധിമുട്ടുകള്‍ മറക്കാനാവില്ലല്ലോ.. പ്രിയപ്പെട്ട പെണ്‍കുട്ടീ നിനക്കു അങ്ങനെ ഒന്നും വരാതിരിക്കട്ടെ.

ഒരിക്കല്‍ പോലും അവളുടെ പ്രേശ്നങ്ങളോ സങ്കടങ്ങളോ ഒന്നും നീലിമ എന്നോട് പറഞ്ഞിരുന്നില്ല. ഉള്ളില്‍ ഒളിപ്പിച്ചു വച്ച നൊമ്പരങ്ങള്‍ വാക്കുകളിലൂടെ പുറത്തു വരാതിരിക്കുവാന്‍ എന്നുമവള്‍ സ്രെദ്ധിച്ചിരുന്നു. അല്ലെങ്കില്‍ അങ്ങനെ ഒരടുപ്പം ഒരിക്കലും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ലല്ലോ.

ഒരു മാസം മുന്പ് ഞാന്‍ അവള്‍ക്ക് ഒരു എസ്. എം.എസ് അയച്ചു.
"വിരോധമില്ലെങ്കില്‍ വല്ലപ്പോഴും ഒരു മിസ്ഡ്‌ കാള്‍ ആകാട്ടോ..അല്ലെങ്കില്‍ ഒരു മെസ്സേജ്. "
മറുപടി എന്നോണം എനിക്ക് കിട്ടിയത് കുറെ തമാശകളും സൌഹൃദ സന്ദേശങ്ങളുമായിരുന്നു. തിരിച്ചു മറുപടി അയക്കുവാന്‍ ഞാനും ഒട്ടും മറന്നിരുന്നില്ല.

രണ്ടു നാള്‍ മുന്പ്, ഓണത്തിന് ഞാന്‍ നീലിമയെ വിളിച്ചു. പതിവു പോലെ ആശംസകള്‍ നേരാന്‍. കൂട്ടത്തില്‍ അവളാ സന്തോഷ വാര്‍ത്ത എന്നോട് പറഞ്ഞു. ഒരു ചെറുക്കന്‍ പെണ്ണ് കാണാന്‍ വരുന്നൂന്ന്.. അവളാകെ ത്രില്ലിലാണ്. അവളുടെ ഒരു സുഹൃത്തിന്റെ സുഹൃത്താണത്രേ. ആദ്യമായിട്ട് ആ ചെറുപ്പക്കാരന്‍ ഫോണില്‍ വിളിച്ചു സംസാരിച്ചപ്പോള്‍ ഉണ്ടായ പരിഭ്രമത്തിന്റെ കഥയും അവള്‍ പറഞ്ഞു. ജാതകമൊക്കെ ചേര്‍ന്നുവത്രേ..

ഓണസമ്മാനം കയ്പ്പ് നീരിന്റെ രൂപത്തില്‍ എന്നിലലിഞ്ഞു ചേരുകയാണ്. ഒന്നും നീയറിയുന്നില്ലല്ലോ നീലിമാ. എന്തൊരു ജന്മമാണെന്റേത് ? ഏകാന്ത പ്രണയത്തിന്റെ നിശബ്ദകാവ്യം പോലൊരു ദുരന്ത സ്മാരകം.

ഇരുളടഞ്ഞ നടവഴികളില്‍ കൂട്ടിനെത്തി, വെളിച്ചം കാണിച്ചു തന്നു മുന്നോട്ടു നയിക്കുന്ന മിന്നാമിന്നിയെ പോലെ ഒരു നല്ല സൌഹൃദത്തിന്റെ നീരുറവയായിരുന്നു അവള്‍. അത് നഷ്ടപ്പെടുത്തുവാനും വയ്യ; നഷ്ടപ്പെടുന്നത് കണ്ടിരിക്കുവാനും.

അലകള്‍ ആഞ്ഞടിച്ചു മനസ്‌ തളരുകയാണ്. ഓടിഒളിക്കുവാനിടം കാണാതെ ചിന്തകള്‍ പരക്കം പായുന്നു. പ്രക്ഷുബ്ദതയുടെ വേലിയേറ്റത്തില്‍ മനസ്സിന്റെ ഭിത്തി തകരുമോയെന്നു ഞാന്‍ ഭയപ്പെടുന്നു.

ഇനിയും തീരെ വൈകിയിട്ടില്ല. എന്റെ ഇഷ്ടം അവളെ ഒന്നറിയിച്ചാലോ? ഒരുവേള അവള്ക്കതിഷ്ടമായില്ലെങ്കിലോ..? നിന്റെ സൗഹൃദം കൂടി എനിക്ക് നഷ്ടപ്പെട്ടേക്കും.. അതെനിക്ക് താങ്ങുവാന്‍ വയ്യ. പക്ഷെ എന്നില്‍ ജനിച്ചു എന്നില്‍ മാത്രം ജീവിച്ചു എന്നില്‍ മരിക്കുന്ന എന്റെ ഇഷ്ടത്തിന് എന്ത് പ്രസക്തി..? അന്ത്യകൂദാശ അര്‍പ്പിക്കുവാന്‍ പോലും ആരും ഉണ്ടാവില്ല.

ഒടുവില്‍ തീരുമാനിച്ചു. കെട്ടുന്ന വേഷം എന്തുമായിക്കൊള്ളട്ടെ, കോമാളിയോ വില്ലനോ എന്തും, അത് ഭംഗിയായി അഭിനയിച്ചു തീര്‍ക്കുന്നതിലാണ് പൂര്‍ണ്ണത. ഉള്ളത് തുറന്നു പറഞ്ഞു സോയം വീരചരമം പ്രാപിച്ചുകൊല്ലുവാന്‍ എന്റെ പ്രണയത്തിനു ഞാന്‍ അനുവാദം കൊടുത്തു.

ഫോണ്‍ എടുത്തു അവളെ വിളിച്ചു. ആമുഖത്തിന്റെ കൊട്ടിക്കലശങ്ങളില്ലാതെ..

"എടീ കൊച്ചെ.. നിന്നെ ഞാന്‍ കെട്ടട്ടെ..?"
"നോ..നോ..നോ..നോ....."

"അതെന്താ ? "
"അയ്യോ ഇങ്ങനെയൊന്നും ചോദിക്കല്ലേ .. നോ നോ "

"ഞാന്‍ സീരിയസ്സാണ് "
"നോ .. നോ.. ഇങ്ങനെയൊന്നും ചിന്തിക്കരുത്. ഞാന്‍ ബ്രദര്‍ ആയിട്ടാണ് കണ്ടത്..നോ നോ ....."

"ഞാന്‍ വീട്ടില്‍ പറയട്ടെ ..? "
"നോ.. നോ ഞാന്‍ ഒരിക്കലും സമ്മതിക്കില്ല.. "
ഇല്ല.. ഇനി രേക്ഷയില്ലാ..
അതൊരു ഉറച്ച മറുപടി ആണ്..
അവള്‍ തുടര്‍ന്നൂ.
"നമുക്കീ സംസാരം വിടാം.. വേറെ എന്തൊക്കെ ഉണ്ട് വിശേഷങ്ങള്‍.. ? അമ്മയെന്തിയെ.. അച്ചനെന്തിയെ...??"

കുറച്ചു നാളുകള്‍ക്കു കുറെ അസുഖങ്ങളുമായി തീരെ അവസനിലയില്‍ ആയിരുന്ന അച്ഛന്‍ അസുഖം പൂര്‍ണ്ണമായും മാറുന്നതിന് മുന്പേ വീണ്ടും വെള്ളമടിയുടെയും പുകവലിയുടെയും മായിക ലോകത്തിലേക്ക്‌ മടങ്ങി പോയിരുന്നു..

"അച്ഛന്‍ ചാടിപ്പോയി.." ഞാന്‍ പറഞ്ഞു.
"എന്താണാവോ ഈ അച്ചന്മാരൊക്കെ ഇങ്ങനെ തുടങ്ങുന്നത് ?? "
അവളുടെ സോരത്തില്‍ സങ്കടം കലര്‍ന്നിരുന്നു.. ആദ്യമായിട്ടാണ് നിന്റെ നൊമ്പരത്തിന്റെ സോരം ഞാന്‍ അറിയുന്നത്.. പ്രിയപ്പെട്ട പെണ്കുട്ടി, എനിക്ക് നിന്നോടുള്ള ഇഷ്ടം വീണ്ടും കൂടുന്നു.. പക്ഷെ പറഞ്ഞിട്ട് കാര്യമില്ലല്ലോ...?

ഏതാനും ദിവസങ്ങള്‍ക്കുശേഷം ഒന്നു രണ്ടു വട്ടം അവളെ വിളിക്കുവാന്‍ ഞാന്‍ ഒരു ശ്രമം നടത്തി. ആരും ഫോണെടുത്തതില്ല. എന്റെ വിളികള്‍ നിലക്കാത്ത പ്രകന്ബനങ്ങളോടെ ശൂന്യതയിലലിഞ്ഞമര്‍ന്നു. ചില മെസ്സേജുകള്‍ അയച്ചെങ്കിലും അവയും കിട്ടാക്കടങ്ങള്‍ പോലെ ആരോ എഴുതിത്തള്ളി.

എല്ലാറ്റിന്റെയും അര്‍ത്ഥം ഒന്നു തന്നെയാണ്..

എന്റെ നീലക്കുറിഞ്ഞി പൂക്കുകയില്ല..
ഒരു തിരശ്ശീല കൂടി വീഴുകയാണ്‌...
ഒരു അധ്യായം കൂടി തീരുകയാണ്...
ഒരു സ്വപ്നം കൂടി പോലിയുകയാണ്...
എവിടെയോ പെയ്ത മഴയില്‍ എന്റെ കടലാസ്സു തോണി നനഞ്ഞു തന്നെ കിടന്നിരുന്നു... ആരും നോക്കാനില്ലാതെ....

*****************





Saturday, August 22, 2009

വേദനകാന്തിയും സ്വര്‍ഗവാതില്പക്ഷിയും

ഉദ്യാനത്തില്‍് എല്ലായിനം ചെടികളും ഉണ്ടായിരുന്നു. അവയിലെല്ലാം പൂക്കളും. പുറത്തുനിന്നുള്ള ഒരാള്‍ക്കുപോലും ആ ഉദ്യാനത്തിനകത്തു പ്രവേശിക്കുവാനോ പൂക്കള്‍ പറിച്ചു കടന്നുകളയുവാനോ സാധിച്ചിരുന്നില്ല. പൂന്തോട്ടത്തിനു ചുറ്റും മുള്ളുവേലി കെട്ടി തിരിച്ചിരുന്നു. മാത്രവുമല്ല, ഉദ്യാനപലകനായ മല്ലന്‍ കയ്യിലൊരു വടിയുമായി സദാസമയവും കാവല്‍ നിന്നിരുന്നു.

മുള്ളുവേലിക്ക് ചുറ്റും നിന്നിരുന്ന പൂന്തോട്ടമരങ്ങള്‍ ആ പൂന്തോട്ടത്തിനു തണലേകി. പൂന്തോട്ടത്തിനു ഒത്ത നടുക്കായി ഒരു റോസചെടി നിന്നിരുന്നു. വെള്ളയും റോസും നിറമുള്ള പൂക്കള്‍ ആ ചെടിയില്‍ ഉണ്ടായിക്കൊണ്ടിരുന്നതിനാല്‍ ആ ചെടിയെ പലരും ഇഷ്ടപ്പെട്ടിരുന്നു. കാവല്‍ക്കാരനായ മല്ലന്റെ കണ്ണ് വെട്ടിച്ച് പൂ പറിക്കുക അസാധ്യമായിരുന്നു. ഒരു ദിവസം ഒരുവന്‍ മല്ലന്റെ അടുത്തെത്തി.

"ആ വെള്ളയും റോസും നിറമുള്ള പൂക്കള്‍ എനിക്ക് തരുമോ ? "
മല്ലന്‍ അവനെ കണ്ണുരുട്ടി പേടിപ്പിച്ചു. ആ പാവം പയ്യന്‍ എങ്ങോട്ടോ ഓടിപ്പോയി.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞു . അവന്‍ വീണ്ടും വന്നു...
"ആ വെള്ളയും റോസും നിറമുള്ള പൂക്കളുണ്ടാകുന്ന ചെടി എനിക്ക് തരുമോ ? "
മല്ലന്‍ അവനെ സൂക്ഷിച്ചു നോക്കി.
"എന്താണ് നിന്റെ പേര്? "
"വേദനകാന്തി..."
"വേദനകാന്തിയോ.. ഹ..ഹ.. " മല്ലന്‍ പൊട്ടിച്ചിരിച്ചു.

"ആട്ടെ നീ എവിടെ നിന്നും വരുന്നു ? "
ആ പയ്യന്‍ കണ്ണുകള്‍ മേലോട്ടുയര്‍ത്തി കാണിച്ചു.
"ഓ ദൈവപുത്രന്‍.. വിഡ്ഡീ" അയാള്‍ കളിയാക്കിച്ചിരിച്ചു.

"ഹേയ് വേദനകാന്തീ, ഈ ഉദ്യാനത്തില്‍ മനോഹരങ്ങളായ എത്രയോ പൂക്കളുണ്ട്‌. നല്ല സൌരഭ്യമുള്ളവ. അവയിലേതെന്കിലുമൊന്നു പോരെ നിനക്ക് ? "
"എനിക്ക് വേണ്ടത് ആ റോസാ പുഷ്പങ്ങള്‍ മാത്രമാണ്. അവയെനിക്ക് തരുമോ ഇല്ലയോ ? "
"എന്താണ് അവയോടിത്ര പ്രിയം? "
"പറയാം.. അതിന് മുന്പ് നിങ്ങളുടെ പേര് ? "
"മല്ലന്‍"
"ആ പൂക്കള്‍ എന്നെ സന്തോഷവാനാക്കുന്നു. അവയെന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു..."
"പക്ഷെ അവയ്ക്ക് മുള്ളുകളുണ്ട്. കൂര്‍ത്ത മൂര്‍ത്ത മുള്ളുകള്‍ ". വേദനകാന്തിയെ പിന്തിരിപ്പിക്കാന്‍ മല്ലന്‍ വീണ്ടും ശ്രെമിച്ചു..

"ആ മുല്ലുകളെയും ഞാന്‍ സ്നേഹിക്കുന്നു...".
"പക്ഷേ ചങ്ങാതീ ആ പൂക്കള്‍ നിനക്കൊരിക്കലും കിട്ടില്ല".
"എന്തുകൊണ്ട്? "
"ആ പൂക്കള്‍ സ്വര്‍ഗവാതില്പക്ഷിക്കുള്ളതാണ്". മല്ലന്‍ പറഞ്ഞു.

"സ്വര്ഗ്ഗവാതില്‍ പക്ഷിയോ? "
"അതെ. വെള്ളക്കണ്ണുകളുള്ള വര്ണ്ണച്ചിറകളുള്ള സ്വര്‍ഗവാതില്പക്ഷി. ആ പക്ഷിക്ക് വേണ്ടിയാണ് ആ റോസ് ചെടി പുഷ്പിക്കുന്നത് തന്നെ".
"നീ ചുമ്മാ കള്ളം പറയുന്നു. എന്നെ പറ്റിക്കാന്‍ നോക്കണ്ട".
"നോക്കൂ.. ഞാനീ ഉദ്യാനത്തിന്റെ കാവല്‍ക്കാരന്‍ മാത്രമാണ്. ഞാനെന്തിനു നിന്നോട് കള്ളം പറയണം..? "
ആ പൂക്കളെയും മല്ലനെയും മാറി മാറി നോക്കിക്കൊണ്ടു വേദനകാന്തി അല്‍പനേരം നിന്നു. പിന്നെ നിര്‍ന്നിമേഷനായി അവന്‍ എങ്ങോ പോയി മറഞ്ഞു.

വേദനകാന്തി ദിവസവും വരും. വെള്ളയും റോസും നിറമുള്ള പൂക്കലുണ്ടാകുന്ന റോസ് ചെടിയെ നോക്കി കാറ്റാടി മരങ്ങളുടെ ചുവട്ടില്‍ ഇരിക്കും. ഏതായാലും ഇപ്പോള്‍ മല്ലനവനെ സ്രെദ്ധിക്കാറില്ല. ശല്യക്കാരനല്ലെന്നു തോന്നിയത് കൊണ്ടാകുമോ ആവോ?

ഒരു ദിവസം മല്ലന്റെ കണ്ണ് വെട്ടിച്ച് ഉദ്യാനതിനകത്തു നുഴഞ്ഞു കയറുവാന്‍ വേദനകാന്തി ശ്രെമിച്ചു. വേലിയിലെ മുള്ളുകള്‍ കൊണ്ടു അവന്റെ ശരീരം കീറി മുറിഞ്ഞു. തത്രപ്പെട്ടു അവന്‍ ആരാമത്തിനകത്തു പ്രവേശിച്ചു. ചോര പൊടിഞ്ഞ മുറിവുകളുടെ വേദന അവന്‍ അറിഞ്ഞില്ല. അവന്റെ മനസ്സു നിറയെ നിറമുള്ള റോസും നിറമില്ലാത്ത റോസും ആയിരുന്നു.

തനിക്ക് പ്രിയപ്പെട്ട ചെടിയുടെ അടുത്തേക്ക് വേദനകാന്തി മെല്ലെ നീങ്ങി. പെട്ടെന്ന് ചിറകടിയൊച്ചകേട്ട് അവന്‍ തലയുയര്‍ത്തി നോക്കി. ഉദ്യാനത്തിന് ചുറ്റും വട്ടമിട്ടു പറക്കുകയാണ് സ്വര്ഗവാതില്‍പക്ഷി.
സ്വര്ഗവാതില്‍പക്ഷി ആ റോസ് ചെടിയുടെ സമീപം വന്നിരുന്നു. ആ പക്ഷിയെ കണ്ടതും അതിലെ റോസാപ്പൂക്കള്‍ മെല്ലെ ചാഞ്ചാടി. പിന്നെ അവര്‍ തമ്മില്‍ എന്തെല്ലാമോ പറയുവാന്‍ ആരംഭിച്ചു. അകലെ നിന്നും ആ കാഴ്ച കണ്ട വേദനകാന്തിയെ ദേക്‍ഷ്യവും സങ്കടവുമെല്ലാം ഒരുപോലെ പിടികൂടി. ശരീരത്തിന്റെ നീറ്റല്‍ ഇപ്പോള്‍ അവന് അനുഭവപ്പെട്ടു തുടങ്ങി.

എനിക്കും സ്വര്ഗവാതില്‍ പക്ഷിയെ പോലെ ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍...
അവന്‍ മോഹിച്ചു.

മനോഹരമായ ശബ്ദവും നെറ്റിയില്‍ കാര്‍മുകില്‍ നിറമുള്ള പൂവുകളുമുള്ള സ്വര്ഗവാതില്‍ പക്ഷിയോട് അവന് അസൂയയും എന്തെന്നില്ലാത്ത ദേക്‍ഷ്യവുമുണ്ടായി.

ആരാമാത്തിനകത്തു പ്രവേശിച്ച അതെ മാര്‍ഗത്തിലൂടെ വേദനകാന്തി പുറത്തിറങ്ങി. ദേഹം വീണ്ടും മുരിഞ്ഞെന്കില്‍ം അവന് അതൊരു പ്രശ്നമായിരുന്നില്ല. കാരണം മനസ്സിന്റെ നീറ്റല്‍ അതിലുമെത്രയോ വലുതായിരുന്നു.

അടുത്ത ഏതാനും ദിവസത്തേക്ക് അവന്‍ ഉദ്യാനത്തിനടുത്തേക്ക് വന്നില്ല. എന്നാല്‍ വരാതിരിക്കുവാന്‍ അവന് ആകുമായിരുന്നില്ല. വേദനകാന്തി വീണ്ടും വന്നു.

"എനിക്ക് പ്രിയപ്പെട്ട ആ റോസ് ചെടിയുടെ ഒരു പൂവെങ്കിലും എനിക്ക് തരുമോ ? " മല്ലനോട് അവന്‍ ചോദിച്ചു.

"വേദനകാന്തി നിന്നോട് പൂ പറിച്ചുകൊള്ളുവാന്‍ പറയാന്‍ എനിക്ക് അധികാരമില്ല. ദാ aഅങ്ങകലെ കാണുന്ന തടികൊണ്ടുണ്ടാക്കിയ ആ വീട്ടുകാരുടേതാണീ റോസ് ചെടി. ഞാന്‍ വേണമെന്കിലൊരു കാര്യം ചെയ്യാം. ഗേറ്റ് തുറന്നു തരാം. നീ ആ ചെടിയോടു തന്നെ ചോദിക്കൂ നിനക്കൊരു പൂ തരുമോ എന്ന് ".

മല്ലന്‍ ഗേറ്റ് തുറന്നു കൊടുത്തു.

അവന്‍ ആ റോസ് ചെടിയുടെ സമീപം വന്നു നിന്നു. "പ്രിയപ്പെട്ട വെളുത്ത റോസ്, എനിക്കൊരു റോസാ പുഷ്പം നീ തരുമോ ? "
മറുപടി ഉണ്ടായില്ല.
"എനിക്കൊരു പൂ മാത്രമെങ്കിലും നീ തരില്ലേ...?"
വേദനകാന്തി യാചിച്ചു.

ആ റോസ് ചെടി പൊട്ടിപ്പൊട്ടിച്ചിരിച്ചു.

"നിനക്കു തരുവാനായി എന്റെ കയ്യില്‍ പൂക്കളൊന്നുമില്ല. പിന്നെ അത്ര നിര്ബന്ധമാണെങ്കില്‍ എന്റെ ചുറ്റും കിടക്കുന്ന പൊഴിഞ്ഞ ഇതളുകളിലൊന്നോ രണ്ടോ നീയെടുത്തുകൊള്ളൂ.."

എന്തായിരിക്കും അവന്റെ മുഖഭാവം.
അത് വര്‍ണ്ണിക്കാന്‍ എനിക്കാവില്ല.

വേദനകാന്തി കുനിഞ്ഞു താഴെക്കിടന്ന മൂന്നു ദളങ്ങള്‍ പെറുക്കി എടുത്തു. റോസ് ചെടിയെ നോക്കി അവന്‍ പുഞ്ചിരിച്ചു.

അവന്‍ ആരാമതിനു പുറത്തേക്ക് നടന്നു. വാതില്‍ക്കല്‍ മല്ലന്‍ നിന്നിരുന്നു. മല്ലന് ആ ചെടിയോടു ആദ്യമായി വെറുപ്പ്‌ തോന്നി. വേദനകാന്തിക്ക് കരച്ചില്‍ വന്നു. അവന്റെ കണ്ണുകളില്‍ നിന്നും ഒലിച്ചിറങ്ങിയ കണ്ണ് നീര്‍ ചുണ്ടുകള്‍ക്ക് ഉപ്പ് രസം പകര്ന്നശേഷം കൈക്കുമ്പിളിലെ ദലങ്ങളില്‍ വന്നു വീണു.

ആ മൂന്നു ദലങ്ങളില്‍ ഒന്നു അവന്‍ മല്ലന് നേരെ വച്ചു നീട്ടി. കണ്ണുനീരുപ്പു കലര്‍ന്നൊരു പുഞ്ചിരി മല്ലന് നല്‍കിയിട്ട് വേദനകാന്തി മെല്ലെ നടന്നു നീങ്ങി.. ദൂരേക്ക്‌.. എങ്ങോട്ടെന്നില്ലാതെ...

(എഴുതിയത് കുറച്ചു കാലം മുന്‍പാണ്, 1999-ല്‍ )